Job 34

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ;
വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.
3അണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു;
ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;
4ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം;
നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.
5ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു;
എന്റെ ന്യായത്തിന്നെതിരെ ഞാൻ ഭോഷ്കു പറയേണമോ?
6ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല
എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
7ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ?
അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
8അവൻ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു;
ദുൎജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.
9ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു
മനുഷ്യന്നു പ്രയോജനമില്ലെന്നു അവൻ പറഞ്ഞു.
10അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ;
ദൈവം ദുഷ്ടതയോ സൎവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.
11അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും;
ഓരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.
12ദൈവം ദുഷ്ടത പ്രവൎത്തിക്കയില്ല നിശ്ചയം;
സൎവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല.
13ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ?
ഭൂമണ്ഡലമാകെ സ്ഥാപിച്ചതാർ?
14അവൻ തന്റെ കാൎയ്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ
തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ
15സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും;
മനുഷ്യൻ പൊടിയിലേക്കു മടങ്ങിച്ചേരും.
16നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക;
എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊൾക;
17ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ?
നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
18രാജാവിനോടു: നീ വഷളൻ എന്നും
പ്രഭുക്കന്മാരോടു: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ?
19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല;
ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല;
അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
20പെട്ടെന്നു അൎദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു;
ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു;
കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
21അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു;
അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു.
22ദുഷ്പ്രവൃത്തിക്കാൎക്കു ഒളിച്ചുകൊള്ളേണ്ടതിന്നു
അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു
അവൻ അവനിൽ അധികം ദൃഷ്ടിവെപ്പാൻ ആവശ്യമില്ല.
24വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകൎത്തുകളയുന്നു;
അവൎക്കു പകരം വേറെ ആളുകളെ നിയമിക്കുന്നു.
25അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു;
രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ടു അവർ തകൎന്നുപോകുന്നു.
26കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു
അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
27അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും
പീഡിതന്മാരുടെ നിലവിളി അവൻ കേൾപ്പാനും തക്കവണ്ണം
28അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും
അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.
29വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും
ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിന്നും
30അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും?
ഒരു ജാതിക്കായാലും ഒരാൾക്കായാലും
അവൻ മുഖം മറെച്ചുകളഞ്ഞാൽ ആർ അവനെ കാണും?
31ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;
32ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ;
ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല
എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
33നീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ?
ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ;
ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊൾക.
34ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;
അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും
35എന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.
36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു
അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.
37അവൻ തന്റെ പാപത്തോടു ദ്രോഹം ചേൎക്കുന്നു;
അവൻ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു;
ദൈവത്തിന്നു വിരോധമായി വാക്കു വൎദ്ധിപ്പിക്കുന്നു.
Copyright information for Mal1910